ആലപ്പുഴയിലും കൊല്ലത്തും വാട്ടർ മെട്രോ വരുന്നു; പഠനം നടത്തി റിപ്പോർട്ട് ദേശീയ ജലപാത അതോറിറ്റിക്ക് സമർപ്പിച്ചു

ആലപ്പുഴയിലും കൊല്ലത്തും വാട്ടർ മെട്രോ വരുന്നു; പഠനം നടത്തി റിപ്പോർട്ട് ദേശീയ ജലപാത അതോറിറ്റിക്ക് സമർപ്പിച്ചു

ആലപ്പുഴയിലും കൊല്ലത്തും വാട്ടർ മെട്രോ വരുന്നു; പഠനം നടത്തി റിപ്പോർട്ട് ദേശീയ ജലപാത അതോറിറ്റിക്ക് സമർപ്പിച്ചു

തിരുവനന്തപുരം: ആലപ്പുഴ, കൊല്ലം ജില്ലകളിൽ കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ പുതിയ പദ്ധതികൾ വരുന്നു. ഇതിന്റെ സാധ്യതകളെക്കുറിച്ച് കൊച്ചി മെട്രോ റെയിൽ മുഖേന പഠനം നടത്തി റിപ്പോർട്ട് ദേശീയ ജലപാത അതോറിറ്റിക്ക് സമർപ്പിച്ചു. ഗതാഗത മന്ത്രി സിപി ജോൺ നിയമസഭയെ അറിയിച്ചതാണിക്കാര്യം. റോഡ് മാർഗ്ഗമുള്ള അമിതമായ ചരക്കുനീക്കത്തെ ജലപാതകളിലേക്ക് മാറ്റാൻ സർക്കാർ സജീവമായി ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനായി കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ നിലവിൽ 10 ബാർജുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാര മേഖലയുടെ കുതിപ്പിനായി കുട്ടനാട് സഫാരി , വേഗ , സീ കുട്ടനാട് , സീ അഷ്ടമുടി തുടങ്ങി നിരവധി ജനപ്രിയ പദ്ധതികൾ ജലഗതാഗത വകുപ്പ് വിജയകരമായി നടപ്പിലാക്കിവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കൂടുതൽ യാത്രക്കാരെ ജലഗതാഗത സംവിധാനങ്ങളിലേക്ക് ആകർഷിക്കുന്നതിനായി വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. കൂടുതൽ സ്ഥിരതയും വേഗതയുമുള്ള സ്റ്റീൽ, ഫൈബർ കാറ്റമറാൻ ബോട്ടുകൾ വകുപ്പ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ, സോളാറിൽ പൂർണ്ണമായും പ്രവർത്തിക്കുന്ന ആദിത്യ, ഇന്ദ്ര തുടങ്ങിയ ബോട്ടുകൾ മലിനീകരണവും യാത്രാച്ചെലവും കുറയ്ക്കാൻ ഏറെ സഹായിക്കുന്നുണ്ടെന്നും മന്ത്രി ചോദ്യങ്ങൾക്ക് മറുപടി നൽകി.

2031-ഓടെ പൂർണ്ണമായും സീറോ എനർജി, സീറോ എമിഷൻ, സീറോ ഫ്യൂവൽ കോസ്റ്റ് എന്ന ലക്ഷ്യത്തിലേക്കാണ് ജലഗതാഗത വകുപ്പ് ചുവടുവെക്കുന്നത്. ഇതിന്റെ ഭാഗമായി വരുംവർഷങ്ങളിൽ വകുപ്പിന്റെ 60 ശതമാനം ബോട്ടുകളും 50 ശതമാനം സ്റ്റേഷനുകളും സോളാർ സംവിധാനത്തിലേക്ക് മാറും. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വാട്ടർ ട്രാൻസ്പോർട്ട് സ്റ്റേഷനായി വൈക്കം സ്റ്റേഷനെ ഇതിനകം മാറ്റിക്കഴിഞ്ഞു. പരിസ്ഥിതി സൗഹൃദമായ ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ യാത്രാ ബോട്ട് ആദിത്യയ്ക്ക് ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് ബോട്ടിനുള്ള ഗുസ്താവ് ട്രൂവെ അവാർഡ് ലഭിച്ചത് കേരളത്തിന് ലഭിച്ച വലിയൊരു അംഗീകാരമാണെന്നും മന്ത്രി വ്യക്തമാക്കി.